2011, ജനുവരി 6, വ്യാഴാഴ്‌ച

മൂന്നാമതെത്താന്‍ കൊതിക്കുന്നവര്‍

ഏതൊരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഒന്നാം സ്ഥാനത്തിനാണ് കൊതിക്കുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തിനു കൊതിക്കുന്ന, അതിനു വേണ്ടി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കുന്ന ഒരു കുട്ടിയുടെ മനസ്സിലെന്തായിരിക്കും? ഒന്നാം സ്ഥാനം നേടി തളര്‍ന്നു വീഴുമ്പോള്‍ തനിയ്ക്ക് മൂന്നാം സ്ഥാനമില്ലേ എന്ന് ആകാംക്ഷയോടെ അവന്‍ ചോദിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മൂന്നാം സ്ഥാനം കിട്ടാത്തതില്‍ നിരാശനായി തലകുനിച്ചു വീട്ടിലെത്തുന്ന ഒരു ബാലന്‍! ഒന്നാം സ്ഥാനത്തിന്റെ വിലയറിയാത്ത, ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയല്ല അവന്‍. പിന്നെയുമെന്തേ അവനിങ്ങനെ? മജീദ് മജീദി എന്നയാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇറാനിയന്‍ ചലച്ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആണ് ഇത്തരമൊരു കഥ പറയുന്നത്.

അലി എന്ന ഒന്‍പതു വയസ്സുകാരന്‍ തന്റെ സഹോദരി ഏഴു വയസ്സുകാരി സാറയുടെ ചെരുപ്പ് നന്നാക്കാന്‍ കൊടുക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവ അലിയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ അലിയുടെ പിതാവ് (മുഹമ്മദ് അമീര്‍നജി) തുച്ഛവരുമാനക്കാരനും അമ്മ (ഫരസ്തെ സര്‍ബാന്ദി) രോഗിയുമാണ്. പുതിയ ചെരുപ്പ് വാങ്ങുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യവും. ഈ സാഹചര്യത്തില്‍ വീട്ടിലറിയിക്കാതെ അലിയുടെ ഷൂ സാറയുമായി പങ്കു വയ്ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സാറയുടെ ക്ളാസ്സിനു ശേഷം അലിയുടെ ക്ളാസ്സ് നടക്കുന്നത് ഈ തീരുമാനമെടുക്കാന്‍ സഹായകരമായി. പക്ഷേ ക്ളാസ്സില്‍ നന്നായി പഠിക്കുന്ന അലി സമയത്ത് ഷൂ കിട്ടാത്തതു കൊണ്ട് പതിവായി സ്ക്കൂളില്‍ താമസിച്ചു വരാന്‍ തുടങ്ങിയത് അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് ദീര്‍ഘദൂര ഓട്ടമല്‍സരം നടക്കുന്ന വിവരം അലി അറിഞ്ഞത്. ഒന്നാം സമ്മാനം ഹോളിഡേ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരമായിരുന്നിട്ടു കൂടി അലിയ്ക്കതില്‍ യാതൊരു താല്പര്യവും തോന്നിയില്ല. എന്നാല്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരുന്നു. തന്റെ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള അവസരമായി അലി ഇതിനെ കാണുന്നു. മൂന്നാം സ്ഥാനത്തിനായി മാത്രം മല്‍സരിക്കുന്ന അലി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് മല്‍സരമുണ്ടായപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തിയ അലിയ്ക്ക് അവന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒന്നാം സ്ഥാനമാണ് കിട്ടിയത്. പരാജിതനേപ്പോലെ സാറയുടെ മുന്നിലെത്തിയ അലി മുറിഞ്ഞ കാലുകള്‍ വെള്ളത്തിലിട്ട് ഇരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

അമീര്‍ ഫറോക്ക് ഹഷ്മിയന്‍ അവതരിപ്പിച്ച അലി, ബഹ്റെ സിദ്ദിഖിയുടെ സാറ എന്നീ കഥാപാത്രങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഷൂ നഷ്ടപ്പെടുന്ന അലിയുടേയും സാറയുടേയും ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഈ കുട്ടികള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. വീട്ടിലെ സാഹചര്യമറിഞ്ഞ് പെരുമാറുന്ന ഈ കുട്ടികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ അന്യമായ കാഴ്ചയാണ്. ഇറാനിലെ ടഹ്റാനില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം പേര്‍ഷ്യന്‍ ഭാഷയിലാണ് എടുത്തിട്ടുള്ളത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍, സ്റ്റണ്ടു സീനുകള്‍, പ്രണയ രംഗങ്ങള്‍, തുടങ്ങി കണ്ടു ശീലിച്ച പതിവു മസാലക്കൂട്ടുകള്‍ ഒന്നുമില്ലാത്ത, ഒരു സാധാരണ പ്രമേയത്തെ അടിസ്ഥാനമാക്കി അസാധാരണമാംവിധം എടുത്ത ഈ ചിത്രം സിനിമാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ