2011, ജനുവരി 26, ബുധനാഴ്‌ച

ഡിസി കിഴക്കേമുറി

ഡി.സി കിഴക്കേമുറി


പുസ്തക പ്രസാധക രംഗത്തെ അതികായനായ ഡി.സി കിഴക്കേമുറിയുടെ ചരമദിനമാണിന്ന്.അദ്ദേഹത്തെ കൂടുതലറിയാന്‍ ഈ കുറിപ്പ് പ്രയോജനപ്പെടുത്തുമല്ലോ.
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡൊമിനിക് ചാക്കോ എന്ന ഡി.സി. കിഴക്കേമുറി.1914 ജനുവരി 12-ന് കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച ഇദ്ദേഹം 12 വര്‍ഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.1974ലാണ് ഡി.സി , ഡി.സി.ബുക്സ് സ്ഥാപിച്ചത്.മലയാളം എഴുത്തുകാരുടെ സഹകരണ സം‌രംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഡി.സി.കിഴക്കേമുറി. മലയാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമാണ്‌ ഇന്ന് ഡിസി ബുക്സ്.ഇന്ത്യയിലെ ഏറ്റവും വലിയ പത്തു പ്രസാധകരില്‍ ഡി.സി.ബുക്സും ഉണ്ട്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു് രാഷ്ട്രീയത്തില്‍ ഡി.സി കിഴക്കേമുറി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999-ല്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു.

പ്രസാധന പ്രവര്‍ത്തനങ്ങള്‍
1945 ഏപ്രിലില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപനം, സ്ഥാപകാംഗം.
1949-ല്‍ നാഷനല്‍ ബുക്സ്റ്റാളും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘവും ഒന്നുചേര്‍ന്നപ്പോള്‍, എല്‍.ബി.എസ്സിന്റെ ജനറല്‍ മാനേജരായി.
1962 - 1974 കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി
1965 തൊട്ട് 1973 വരെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്നു.
1974 ആഗസ്റ്റ് 29 നു ഡി.സി.ബുക്സ് സ്ഥാപിച്ചു.
1977 നവംബറില്‍ കറന്റ് ബുക്സ് ഏറ്റെടുത്തു.
1978 കൈരളി മുദ്രാലയം സ്ഥാപിച്ചു. കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ ഓണററി സെക്രട്ടറി.

ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖല ഇന്ന് ഡിസി ബുക്സിനാണ് ഉള്ളത് അമ്പതില്പരം ഏജന്‍സികളിലായി മുപ്പതിലധികം വില്പനാലയം പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കോട്ടയം ആസ്ഥാനമായാണ്‌ ഡി.സി.ബുക്സ് പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത തലക്കെട്ടുകളിലായി ഏഴായിരത്തിലേറെ പുസ്തകങ്ങള്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള സാഹിത്യ ഗണത്തിലെ കഥ, കവിത, റഫറൻസ്, ജീവചരിത്രം, യോഗ, മാനേജ്മെന്റ്, വിവര്‍ത്തനം, കുട്ടികളുടെ സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് ഇവയിലേറെയും.
1977ല്‍ കറന്റ് ബുക്സ് ഡിസി ബുക്സിന്റെ സഹോദര സ്ഥാപനമായി മാറി. പിന്നീട് പുഴ ഡോട് കോമുമായി ഡിസി ബുക്സ് പങ്കാളിയായി.2004ല്‍ ഡി.സി കിഴക്കേമുറി അന്തരിച്ചു.

2011, ജനുവരി 21, വെള്ളിയാഴ്‌ച

വി.കെ.എന്‍ അനുസ്മരണം

വി.കെ.എന്‍

തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6നാണ്‌വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍ അഥവാ വി. കെ. എന്‍. ജനിച്ചത്‌.മെട്രിക്കുലേഷന്‍ കഴിഞ്ഞ്‌ 1951 മുതല്‍ എട്ടു വര്‍ഷത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗുമസ്തനായി ജോലിചെയ്തു. പാലക്കാടായിരുന്നു ആദ്യ നിയമനം. എന്നാല്‍ അദ്ദേഹമെഴുതിയ ദ്‌ ട്വിന്‍ ഗോഡ്‌ അറൈവ്‌സ്‌ എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റംചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റപ്പെട്ടു. കുറെക്കാലത്തിനുശേഷം മലപ്പുറം ജില്ലയിലെ പുളിക്കല്‍ അമ്പലത്തിലെ മാനേജരായി നിയമിതനായി. എന്നാല്‍ പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന്‌ സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ടു.ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരര്‍ഥത്തില്‍ വി കെ എന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ നിമിത്തമായി. ജോലി അന്വേഷിച്ച്‌ ഡല്‍ഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിന്റെ മുന്നില്‍ത്തെളിഞ്ഞു. 1959-ലാണ്‌ അദ്ദേഹം ഡല്‍ഹിയിലെത്തിയത്‌. പത്രപ്രവര്‍ത്തനത്തോടൊപ്പം അക്കാലത്ത്‌ പ്രസിദ്ധമായിരുന്ന ശങ്കേഴ്സ്‌ വീക്കിലിയിലും ലേഖനങ്ങളെഴുതി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ,ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവര്‍ത്തനജീവിതം. പത്തുവര്‍ഷക്കാലത്തെ ഡല്‍ഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കള്‍.1969-ല്‍ ഡല്‍ഹി ജീവിതം അവസാനിപ്പിച്ച്‌ തിരുവില്വാമലയില്‍ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എന്‍ ജന്മനാട്ടില്‍ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു.
വി. കെ. എന്‍ തന്റെ എഴുത്തിന്റെ ശൈലീരസംകൊണ്ട്‌ മലയാള സാഹിത്യത്തില്‍ വേറിട്ടുനിന്ന വ്യക്തിത്ത്വമായിരുന്നു. ഹാസ്യ രചനകള്‍ കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരന്‍ ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷര സഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എന്‍. സ്വന്തം ജീവിതാനുഭവങ്ങളെ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി. കെ. എന്റേതായുണ്ട്‌. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ്‌ ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്‌ വഴങ്ങാത്ത അത്യപൂര്‍വ്വ ശൈലിയിലായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്‌. അല്‍പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.
അസുരവാണി,മഞ്ചല്‍,ആരോഹണം,ഒരാഴ്ച,സിന്‍‍ഡിക്കേറ്റ്,ജനറല്‍ ചാത്തന്‍സ്,പയ്യന്റെ രാജാവ്,പെണ്‍പട,പിതാമഹന്‍,കുടിനീര്‍,നാണ്വാര്,അധികാരം,അനന്തരം എന്നീ നോവലുകളും അമ്മൂമ്മക്കഥ എന്ന നോവലൈറ്റും 'അയ്യായിരവും കോപ്പും' എന്ന നര്‍മ്മലേഖനവുമാണ് പ്രധാന സാഹിത്യ രചനകള്‍.
അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമര്‍ശനങ്ങളായിരുന്നു വികെഎന്റെ പ്രധാന രചനകളെല്ലാം. സിന്‍ഡിക്കേറ്റ്‌, ആരോഹണം, പയ്യന്‍ കഥകള്‍ തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമര്‍ശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ ഒടുവില്‍ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡല്‍ഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വികെഎന്നിലുണര്‍ത്തിയ രോഷമാണ്‌ പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌.
തുള്ളൽ കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ഹാസ്യത്തിന്റെ ഐശ്വര്യം വിതറിയ കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാരനായിരുന്നു വി കെ എൻ. ചുറ്റുംനടക്കുന്നതിൽനിന്നൊക്കെയും മാറിനിന്ന് അവ നർമ്മത്തിൽചാലിച്ച്‌ അനുവാചകർക്കു മുന്നിലവതരിപ്പിച്ചാണ്‌ നമ്പ്യാർ ഓട്ടൻതുള്ളൽ എന്ന കലയെ ജനകീയമാക്കിയത്‌. നർമ്മ രചനയുടെ കാര്യത്തിൽ വി കെ എൻ ചെയ്തതും ഇതുതന്നെയാണ്‌. സമകാലിക സംഭവങ്ങളെ മാറിനിന്നു നോക്കിക്കണ്ട്‌ അവ നർമ്മത്തിൽ ചാലിച്ച നിരീക്ഷണങ്ങളായി മലയാള സാഹിത്യലോകത്ത്‌ അദ്ദേഹം സമർഥമായി വിളമ്പി.
ലോകചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര രാഷ്ട്രീയ സംഭവ വികാസങ്ങൾ, ഭാരതത്തിലെ പുരാണ കൃതികൾ എന്നീ വിഷയങ്ങളിലുള്ള പരന്ന വായനയുടെ പിൻബലവും വി കെ എൻ കൃതികളുടെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ തന്റെ കാലഘട്ടത്തിലെ ഏതു ഭൂകമ്പത്തെയും അനായസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
2004 ജനുവരി 25ന്‌ സ്വവസതിയില്‍ വച്ച്‌ മരണമടഞ്ഞു.

2011, ജനുവരി 6, വ്യാഴാഴ്‌ച

മൂന്നാമതെത്താന്‍ കൊതിക്കുന്നവര്‍

ഏതൊരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഒന്നാം സ്ഥാനത്തിനാണ് കൊതിക്കുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തിനു കൊതിക്കുന്ന, അതിനു വേണ്ടി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കുന്ന ഒരു കുട്ടിയുടെ മനസ്സിലെന്തായിരിക്കും? ഒന്നാം സ്ഥാനം നേടി തളര്‍ന്നു വീഴുമ്പോള്‍ തനിയ്ക്ക് മൂന്നാം സ്ഥാനമില്ലേ എന്ന് ആകാംക്ഷയോടെ അവന്‍ ചോദിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മൂന്നാം സ്ഥാനം കിട്ടാത്തതില്‍ നിരാശനായി തലകുനിച്ചു വീട്ടിലെത്തുന്ന ഒരു ബാലന്‍! ഒന്നാം സ്ഥാനത്തിന്റെ വിലയറിയാത്ത, ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയല്ല അവന്‍. പിന്നെയുമെന്തേ അവനിങ്ങനെ? മജീദ് മജീദി എന്നയാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇറാനിയന്‍ ചലച്ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആണ് ഇത്തരമൊരു കഥ പറയുന്നത്.

അലി എന്ന ഒന്‍പതു വയസ്സുകാരന്‍ തന്റെ സഹോദരി ഏഴു വയസ്സുകാരി സാറയുടെ ചെരുപ്പ് നന്നാക്കാന്‍ കൊടുക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവ അലിയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ അലിയുടെ പിതാവ് (മുഹമ്മദ് അമീര്‍നജി) തുച്ഛവരുമാനക്കാരനും അമ്മ (ഫരസ്തെ സര്‍ബാന്ദി) രോഗിയുമാണ്. പുതിയ ചെരുപ്പ് വാങ്ങുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യവും. ഈ സാഹചര്യത്തില്‍ വീട്ടിലറിയിക്കാതെ അലിയുടെ ഷൂ സാറയുമായി പങ്കു വയ്ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സാറയുടെ ക്ളാസ്സിനു ശേഷം അലിയുടെ ക്ളാസ്സ് നടക്കുന്നത് ഈ തീരുമാനമെടുക്കാന്‍ സഹായകരമായി. പക്ഷേ ക്ളാസ്സില്‍ നന്നായി പഠിക്കുന്ന അലി സമയത്ത് ഷൂ കിട്ടാത്തതു കൊണ്ട് പതിവായി സ്ക്കൂളില്‍ താമസിച്ചു വരാന്‍ തുടങ്ങിയത് അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് ദീര്‍ഘദൂര ഓട്ടമല്‍സരം നടക്കുന്ന വിവരം അലി അറിഞ്ഞത്. ഒന്നാം സമ്മാനം ഹോളിഡേ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരമായിരുന്നിട്ടു കൂടി അലിയ്ക്കതില്‍ യാതൊരു താല്പര്യവും തോന്നിയില്ല. എന്നാല്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരുന്നു. തന്റെ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള അവസരമായി അലി ഇതിനെ കാണുന്നു. മൂന്നാം സ്ഥാനത്തിനായി മാത്രം മല്‍സരിക്കുന്ന അലി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് മല്‍സരമുണ്ടായപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തിയ അലിയ്ക്ക് അവന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒന്നാം സ്ഥാനമാണ് കിട്ടിയത്. പരാജിതനേപ്പോലെ സാറയുടെ മുന്നിലെത്തിയ അലി മുറിഞ്ഞ കാലുകള്‍ വെള്ളത്തിലിട്ട് ഇരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

അമീര്‍ ഫറോക്ക് ഹഷ്മിയന്‍ അവതരിപ്പിച്ച അലി, ബഹ്റെ സിദ്ദിഖിയുടെ സാറ എന്നീ കഥാപാത്രങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഷൂ നഷ്ടപ്പെടുന്ന അലിയുടേയും സാറയുടേയും ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഈ കുട്ടികള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. വീട്ടിലെ സാഹചര്യമറിഞ്ഞ് പെരുമാറുന്ന ഈ കുട്ടികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ അന്യമായ കാഴ്ചയാണ്. ഇറാനിലെ ടഹ്റാനില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം പേര്‍ഷ്യന്‍ ഭാഷയിലാണ് എടുത്തിട്ടുള്ളത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍, സ്റ്റണ്ടു സീനുകള്‍, പ്രണയ രംഗങ്ങള്‍, തുടങ്ങി കണ്ടു ശീലിച്ച പതിവു മസാലക്കൂട്ടുകള്‍ ഒന്നുമില്ലാത്ത, ഒരു സാധാരണ പ്രമേയത്തെ അടിസ്ഥാനമാക്കി അസാധാരണമാംവിധം എടുത്ത ഈ ചിത്രം സിനിമാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.

2011, ജനുവരി 5, ബുധനാഴ്‌ച

കക്കാട് അനുസ്മരണം

കക്കാട് അനുസ്മരണം
കക്കാടിന്റെ ചരമദിനമാണല്ലോ ജനുവരി 6. കോഴിക്കോടു ജില്ലയില്‍ അവിടനെല്ലൂര്‍ ഗ്രാമത്തില്‍ കക്കാട് ഇല്ലത്താണ് നാരായണന്‍ നമ്പൂതിരി എന്ന എന്‍.എന്‍ കക്കാട് ജനിച്ചത്.സംസ്കൃതവും ജോതിഷവും പിന്നീട് കുലത്തൊഴിലായി 'മന്ത്രതന്ത്രങ്ങളും' പഠിച്ച ശേഷം സ്ക്കൂള്‍ പഠനത്തിനായി ചേര്‍ന്നു.തൃശൂര്‍,പാലക്കാട്,കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനകാലം ചിലവഴിച്ചു.
കേരളവര്‍മ്മ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ അവിടത്തെ അധ്യാപകനായിരുന്ന എന്‍.വി കൃഷ്ണവാര്യര്‍ ആയിരുന്നു കക്കാടിന്റെ ഉള്ളിലെ കവിയെ വളര്‍ത്തിയെടുത്തത്.
ഗ്രീക്ക് ഭാരതീയ പുരാണങ്ങളിലെ അവഗാഹം,സംഗീതത്തിലും മേളകലയിലുമുള്ള പ്രാവീണ്യം,പുതിയ ചിന്തകള്‍ക്കു നേരെ എന്നും തുറന്നിട്ട മനസ്സ്,ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും മധുര്യമാക്കാനുള്ള സിദ്ധി,അനുഭവസമ്പത്ത് - ഇതൊക്കെയുണ്ടായിട്ടും കക്കാട് കുറച്ചു മാത്രമേ എഴുതിയുള്ളൂ.ആലോചനാമൃതങ്ങളായിരിക്കണം രചനകള്‍ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.അചുംബിത നിരീക്ഷണങ്ങളുംഉക്തിവൈചിത്ര്യങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് മിക്ക കവിതകളും.മലയാള കവിതയില്‍ നവീനതയുടെ നേതൃത്വ നിരയില്‍ കക്കാട് ഏറ്റവും ശ്രദ്ധേയനായിരുന്നു.
ആദ്യ സമാഹാരം 1957 ല്‍ പ്രസിദ്ധീകരിച്ച 'ശലഭഗീത'മാണ്.കാളിമ കലര്‍ന്ന ജീവിത ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ കവിതകള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമായതും ഭാവുകത്വ പരിണാമത്തിന് നിദാനമായി പരിണമിച്ചതും പിന്നീടാണ്.'ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് 'എന്ന സമാഹാരം തന്നെ ഉദാഹരണം. പാതാളത്തിന്റെ മുഴക്കം,ധര്‍മ്മദുഖങ്ങളുടെ വെളിപാടുകള്‍,വജ്രകുണ്ഡലം,ഇതാ ആശ്രമ മൃഗം,കൊല്ല് കൊല്ല്,എന്നിവ കക്കാടിന്റെ പ്രശസ്ത കൃതികളാണ്.അദ്ദേഹത്തിന്റെ മരണശേഷമാണ് നാടന്‍ ചിന്തുകള്‍,പകലറുതിക്കു മുമ്പ്,എന്നീ കാവ്യസമാഹാരങ്ങള്‍ വെളിച്ചം കണ്ടത്.
'സഫലമീയാത്ര' എന്ന കാവ്യസമാഹാരം അത്യന്തം വൈയക്തികമായ ജീവിത സന്ദര്‍ഭത്തെ പ്രതിനിധാനം ചെയ്യുന്നു.മാരകമായ ഒരു രോഗത്തിനിരയായി ആശുപത്രി വാര്‍ഡില്‍ ദിനങ്ങളെണ്ണിക്കഴിയുന്ന കവി അടുത്തു വരാന്‍ പോകുന്ന ആതിരയ്ക്ക് അന്ത്യാഭിവാദനമര്‍പ്പിക്കുന്നതിനോടൊപ്പം ആത്മപ്രേയസിയെ മെയ്യോടു ചേര്‍ത്തു പിടിച്ചുകൊണ്ടു പിന്നിട്ട സുഖ ദുഖങ്ങളെ അയവിറക്കുന്നു.അതോടൊപ്പം കഴിഞ്ഞതെല്ലാം നേട്ടമായി കാണുകയും വ്യക്ത്യാനുഭൂതികളില്‍ സ്വകീയ കാവ്യ ജീവിതവൃത്തിയുടെ സഫലതയെ ഉപദര്‍ശിക്കുകയും ചെയ്യുന്നു.
ധനലോഭവും ധര്‍മ്മബോധവും തമ്മിലുള്ള സംഘര്‍ഷത്തെ 'വജ്രകുണ്ഡലം' എന്ന ഖണ്ഡകാവ്യം വരച്ചുകാട്ടുന്നു.നഗര രക്ഷസിന്റെ ദംഷ്ട്രയില്‍ ചതഞ്ഞരയുന്ന ഗ്രാമവിശുദ്ധിയുടെ ഭിന്നമുഖങ്ങള്‍ 'ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് ' എന്ന സമാഹാരത്തില്‍ പ്രതിസ്പന്ദിക്കുന്നു.
വയലാര്‍,കേരള സാഹിത്യ അക്കാദമി,ഓടക്കുഴല്‍,ആശാന്‍ പുരസ്ക്കാരങ്ങള്‍ നേടിയ കക്കാട് 1987 ജനുവരി 6ന് അന്തരിച്ചു.

2010, ഡിസംബർ 18, ശനിയാഴ്‌ച

മലയാള ചെറുകഥ – അന്നും ഇന്നും


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളും ഭാരതീയ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും നിരവധി സാഹിത്യരൂപങ്ങള്‍ ഭാരതീയ ഭാഷകളിലേയ്ക്കു കടന്നുവന്നു. ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം എന്നിങ്ങനെ ആ നിര നീണ്ടുപോകുന്നു. ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും അവയിലൂടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടര്‍ന്നുണ്ടായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാമാണ് ഇത്തരം ഒരു വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.
നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തില്‍ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തില്‍ തന്നെ ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങള്‍ രൂപം കൊള്ളുകയും വളര്‍ച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളില്‍ പലതും കാലക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പൂര്‍ണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.
മലയാളത്തില്‍ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമന്‍ നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കര്‍മ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നര്‍മ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാര്‍ക് ട്വയിനായാണ് ഉള്ളൂര്‍ കുഞ്ഞിരാമന്‍ നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍, സി. എസ്. ഗോപാലപ്പണിക്കര്‍, അമ്പാടി നാരായണപ്പൊതുവാള്‍, എം. ആര്‍. കെ. സി., മൂര്‍ക്കോത്തു കുമാരന്‍, കെ. സുകുമാരന്‍ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കള്‍.
സംവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുള്‍ മുനയില്‍ നിര്‍ത്തി കഥാവസാനം വരെ കൊണ്ടു പോകാന്‍ സാമര്‍ത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
കുഞ്ഞിരാമന്‍ നായനാര്‍ തൊട്ട് ഇ. വി. കൃഷ്ണപിള്ള വരെയുള്ളവര്‍ മലയാളത്തില്‍ പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന് പ്രതിഷ്ഠയും പ്രചാരവും നല്‍കുകയാണ് ചെയ്തതെങ്കിലും തങ്ങള്‍ കൈകാര്യംചെയ്ത സാഹിത്യശാഖയുടെ സാദ്ധ്യതകളെയും ശക്തിയെയും ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടുപോയി. ആംഗലത്തിലെ നിരവധി ഉത്തമമാതൃകകള്‍ മുമ്പിലുണ്ടായിരുന്നുവെങ്കിലും അവയെയെല്ലാം ലാഘവബുദ്ധിയോടെ കാണുകയും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരെ രസിപ്പിക്കുക എന്ന ധര്‍മ്മം മാത്രം നിറവേറ്റുകയും ചെയ്തു. ഇതിവൃത്തം എങ്ങനെയെങ്കിലും കെട്ടിയൊപ്പിക്കുക, പരിണമഗുപ്തിയോടെ കഥ മുമ്പോട്ടുകൊണ്ടുപോകുക, അവസാനം കെട്ടഴിച്ച് വിസ്മയകരമാം വണ്ണം ശുഭപര്യവസാനത്തിലെത്തിക്കുക, കഥയ്ക്കിടയിലെവിടെയെങ്കിലും സദാചാരസന്ദേശം നല്‍കുക ഇതായിരുന്നു അക്കാലത്തെ കഥയുടെ പൊതുസ്വഭാവം.
ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാള‌സാഹിത്യത്തില്‍ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂദ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിര്‍ഭയം വിമര്‍ശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളര്‍ച്ച'യുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആര്‍.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളില്‍ ഈ റിയലിസം കൂടുതല്‍ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമര്‍ശനങ്ങളും അവര്‍ക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയില്‍ അവര്‍ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകമാക്കുന്ന വാച്യപരാവര്‍ശങ്ങള്‍ കഥയില്‍ അധികമാണ് എന്നിവ അത്തരം വിമര്‍ശനങ്ങളില്‍ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹപ്രതിഫലനവുമാക്കിമാറ്റുന്നതില്‍ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതില്‍ തര്‍ക്കമില്ല.
'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാല്‍ശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവര്‍ണ്ണ ദശയാണ്. ഇക്കാലങ്ങളില്‍ കഥയുടെ രൂപഭാവങ്ങളില്‍ സാരമായ പരിവര്‍ത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാള്‍ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാര്‍ത്ഥ്യസ്പര്‍ശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമര്‍ശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാര്‍ക്ക് മടിയില്ലാതായി. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളര്‍ന്നുവന്നു. ഈ വളര്‍ച്ചയുടെ പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തര്‍ധാരകളുടെയും പ്രാഭവമുണ്ട്.'
ദേശീയനവോത്ഥാനം, സോഷ്യലിസ്റ്റ് കമ്യുണിസ്റ്റ് ആശയങ്ങളുടെ പ്രചാരം, ശാസ്ത്രവും വ്യാവസായിക വിപ്ലവവും തുറന്നിട്ട പുതിയ സാദ്ധ്യതകള്‍, കേസരി എ. ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഉന്നതചിന്താഗതിക്കാരായ വിമര്‍സകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. സി. കുട്ടിക്കൃഷ്ണന്‍, ലളിതാംബിക അന്തര്‍ജ്ജനം, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, പുളിമാന പരമേശ്വരന്‍ പിള്ള, . എം. കോവൂര്‍, വെട്ടൂര്‍ രാമന്‍ നായര്‍, പോഞ്ഞിക്കര റാഫി, സി. . കിട്ടുണ്ണി, ടി. കെ. സി. വടുതല, . ഗോവിന്ദന്‍, എന്‍. പി. ചെല്ലപ്പന്‍നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ആനന്ദക്കുട്ടന്‍, വി. കെ. എന്‍., ജെ. കെ. വി. എന്നിവര്‍ ഇക്കാലഘട്ടത്തില്‍ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകളാണ്.
സോഷ്യലിസ്റ്റ് റിയലിസത്തില്‍നിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പില്‍ക്കാലത്ത് മലയാള ചെറുകഥയില്‍ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവര്‍ക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരില്‍ പ്രതീക്ഷകളുടെ വൈയര്‍ത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യര്‍ത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളില്‍ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളില്‍ തുടങ്ങുന്നു. മാധവിക്കുട്ടി, എന്‍. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. . മുഹമ്മദ് കോയ, വെട്ടൂര്‍ രാമന്‍ നായര്‍, കോവിലന്‍, നന്ദനാര്‍, പാറപ്പുറത്ത്, വിനയന്‍, രാജലക്ഷ്മി, ജി. എന്‍. പണിക്കര്‍, . വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ തുടങ്ങിയവര്‍ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.
സമൂഹത്തില്‍ നിന്നും സ്വയം ഭ്രഷ്ടരായി അലയുക, വ്യക്തി അയാളില്‍ നിന്നു തന്നെ ഒറ്റപ്പെട്ട് സ്വയം അപരിചിതനാവുക, യാതൊരുവിധ വ്യാമോഹങ്ങളും മോഹങ്ങളും ഇല്ലാതിരിക്കുക, മനുഷ്യജീവിതത്തിന് ആശ്വാസം പകരുന്ന മതം, ശാസ്ത്രം, ഹ്യൂമനിസം, രാഷ്ട്രീയം, സംസ്കാരം, മൂല്യകല്പന ഇവയില്‍ വിശ്വാസമില്ലാതിരിക്കുക തുടങ്ങിയ പ്രത്യേകതകളുള്‍ക്കൊള്ളുന്ന കഥാകാരസമൂഹമാണ് മലയാള ചെറുകഥയിലെ നാലാം തലമുറയായി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ക്ഷതങ്ങളില്‍ സുഖം കാണുക, പീഡിതമായ ചേതനയോടെ ജീവിക്കുന്നതില്‍ മാത്രം നന്മയും സൗന്ദര്യവും കാണുക ഇതൊക്കെ ആധുനികതയുടെ രണ്ടാം ഘട്ടത്തിലുള്ള ഈ കഥാകാരന്മാരുടെ പൊതുസമീപനമാണ്.
കാക്കനാടന്‍, . വി. വിജയന്‍, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദന്‍, സേതു തുടങ്ങിയ നാലാം തലമുറക്കാര്‍ പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. രണ്ടാംഘട്ട ആധുനികതയുടെ വക്താക്കളായ കഥാകൃത്തുക്കള്‍ വൈയക്തികതയുടെ അതിപ്രസരം, സാമൂഹികലക്ഷ്യരാഹിത്യം, ദുര്‍ഗ്രഹത, അസ്തിത്വവിചാരംമുതലായ ചിന്താഗതികളിലുള്ള ആശയപരമായ വൈദേശികാടിമത്തം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടേറെ ആക്ഷേപങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
ആധുനികാനന്തര തലമുറയില്‍ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കെടിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാര്‍ത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന കൂര്‍ത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പില്‍ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാര്‍ന്ന് ആസ്വാദകന്‍ പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകള്‍ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയില്‍ശ്രദ്ധേയരായ കഥാകൃത്തുക്കളാണ് സന്തോഷ് എച്ചിക്കാനം, പി. കെ. പാറക്കടവ്, സിതാര, പ്രിയ ഏ. എസ്.എന്നിവരാണ്