പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളും ഭാരതീയ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും നിരവധി സാഹിത്യരൂപങ്ങള്‍ ഭാരതീയ ഭാഷകളിലേയ്ക്കു കടന്നുവന്നു. ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം എന്നിങ്ങനെ ആ നിര നീണ്ടുപോകുന്നു. ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും അവയിലൂടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടര്‍ന്നുണ്ടായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാമാണ് ഇത്തരം ഒരു വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.
നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തില്‍ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തില്‍ തന്നെ ചെറുകഥ, നോവല്‍, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങള്‍ രൂപം കൊള്ളുകയും വളര്‍ച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളില്‍ പലതും കാലക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പൂര്‍ണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.
മലയാളത്തില്‍ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമന് നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കര്‍മ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നര്‍മ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാര്‍ക് ട്വയിനായാണ് ഉള്ളൂര്‍ കുഞ്ഞിരാമന് നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്, സി. എസ്. ഗോപാലപ്പണിക്കര്‍, അമ്പാടി നാരായണപ്പൊതുവാള്‍, എം. ആര്. കെ. സി., മൂര്‍ക്കോത്തു കുമാരന്, കെ. സുകുമാരന്‍ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കള്‍.
സംവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുള് മുനയില്‍ നിര്‍ത്തി കഥാവസാനം വരെ കൊണ്ടു പോകാന്‍ സാമര്‍ത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
കുഞ്ഞിരാമന് നായനാര്‍ തൊട്ട് ഇ. വി. കൃഷ്ണപിള്ള വരെയുള്ളവര്‍ മലയാളത്തില്‍ പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന് പ്രതിഷ്ഠയും പ്രചാരവും നല്‍കുകയാണ് ചെയ്തതെങ്കിലും തങ്ങള്‍ കൈകാര്യംചെയ്ത സാഹിത്യശാഖയുടെ സാദ്ധ്യതകളെയും ശക്തിയെയും ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടുപോയി. ആംഗലത്തിലെ നിരവധി ഉത്തമമാതൃകകള്‍ മുമ്പിലുണ്ടായിരുന്നുവെങ്കിലും അവയെയെല്ലാം ലാഘവബുദ്ധിയോടെ കാണുകയും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരെ രസിപ്പിക്കുക എന്ന ധര്‍മ്മം മാത്രം നിറവേറ്റുകയും ചെയ്തു. ഇതിവൃത്തം എങ്ങനെയെങ്കിലും കെട്ടിയൊപ്പിക്കുക, പരിണമഗുപ്തിയോടെ കഥ മുമ്പോട്ടുകൊണ്ടുപോകുക, അവസാനം കെട്ടഴിച്ച് വിസ്മയകരമാം വണ്ണം ശുഭപര്യവസാനത്തിലെത്തിക്കുക, കഥയ്ക്കിടയിലെവിടെയെങ്കിലും സദാചാരസന്ദേശം നല്‍കുക ഇതായിരുന്നു അക്കാലത്തെ കഥയുടെ പൊതുസ്വഭാവം.
ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാളസാഹിത്യത്തില്‍ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂദ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിര്‍ഭയം വിമര്‍ശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളര്‍ച്ച'യുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആര്.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളില്‍ ഈ റിയലിസം കൂടുതല്‍ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമര്‍ശനങ്ങളും അവര്‍ക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയില്‍ അവര്‍ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകമാക്കുന്ന വാച്യപരാവര്‍ശങ്ങള്‍ കഥയില്‍ അധികമാണ് എന്നിവ അത്തരം വിമര്‍ശനങ്ങളില്‍ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹപ്രതിഫലനവുമാക്കിമാറ്റുന്നതില്‍ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതില്‍ തര്‍ക്കമില്ല.
'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാല്‍ശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവര്‍ണ്ണ ദശയാണ്. ഇക്കാലങ്ങളില്‍ കഥയുടെ രൂപഭാവങ്ങളില്‍ സാരമായ പരിവര്‍ത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാള്‍ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാര്‍ത്ഥ്യസ്പര്‍ശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമര്‍ശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാര്‍ക്ക് മടിയില്ലാതായി. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളര്‍ന്നുവന്നു. ഈ വളര്‍ച്ചയുടെ പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തര്‍ധാരകളുടെയും പ്രാഭവമുണ്ട്.'
ദേശീയനവോത്ഥാനം, സോഷ്യലിസ്റ്റ് കമ്യുണിസ്റ്റ് ആശയങ്ങളുടെ പ്രചാരം, ശാസ്ത്രവും വ്യാവസായിക വിപ്ലവവും തുറന്നിട്ട പുതിയ സാദ്ധ്യതകള്‍, കേസരി എ. ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഉന്നതചിന്താഗതിക്കാരായ വിമര്‍സകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. സി. കുട്ടിക്കൃഷ്ണന്, ലളിതാംബിക അന്തര്‍ജ്ജനം, നാഗവള്ളി ആര്. എസ്. കുറുപ്പ്, പുളിമാന പരമേശ്വരന് പിള്ള, ഇ. എം. കോവൂര്‍, വെട്ടൂര്‍ രാമന് നായര്‍, പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദന്, എന്‍. പി. ചെല്ലപ്പന്‍നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്, ആനന്ദക്കുട്ടന്, വി. കെ. എന്‍., ജെ. കെ. വി. എന്നിവര്‍ ഇക്കാലഘട്ടത്തില്‍ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകള്‍ നല്കിയ പ്രതിഭകളാണ്.
സോഷ്യലിസ്റ്റ് റിയലിസത്തില്‍നിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പില്ക്കാലത്ത് മലയാള ചെറുകഥയില്‍ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവര്‍ക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരില്‍ പ്രതീക്ഷകളുടെ വൈയര്‍ത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യര്‍ത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളില്‍ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളില്‍ തുടങ്ങുന്നു. മാധവിക്കുട്ടി, എന്‍. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, വെട്ടൂര്‍ രാമന് നായര്‍, കോവിലന്, നന്ദനാര്‍, പാറപ്പുറത്ത്, വിനയന്, രാജലക്ഷ്മി, ജി. എന്‍. പണിക്കര്‍, ഇ. വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണന് പുതൂര്‍ തുടങ്ങിയവര്‍ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.
സമൂഹത്തില്‍ നിന്നും സ്വയം ഭ്രഷ്ടരായി അലയുക, വ്യക്തി അയാളില്‍ നിന്നു തന്നെ ഒറ്റപ്പെട്ട് സ്വയം അപരിചിതനാവുക, യാതൊരുവിധ വ്യാമോഹങ്ങളും മോഹങ്ങളും ഇല്ലാതിരിക്കുക, മനുഷ്യജീവിതത്തിന് ആശ്വാസം പകരുന്ന മതം, ശാസ്ത്രം, ഹ്യൂമനിസം, രാഷ്ട്രീയം, സംസ്കാരം, മൂല്യകല്പന ഇവയില്‍ വിശ്വാസമില്ലാതിരിക്കുക തുടങ്ങിയ പ്രത്യേകതകളുള്‍ക്കൊള്ളുന്ന കഥാകാരസമൂഹമാണ് മലയാള ചെറുകഥയിലെ നാലാം തലമുറയായി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ക്ഷതങ്ങളില്‍ സുഖം കാണുക, പീഡിതമായ ചേതനയോടെ ജീവിക്കുന്നതില്‍ മാത്രം നന്മയും സൗന്ദര്യവും കാണുക ഇതൊക്കെ ആധുനികതയുടെ രണ്ടാം ഘട്ടത്തിലുള്ള ഈ കഥാകാരന്മാരുടെ പൊതുസമീപനമാണ്.
കാക്കനാടന്, ഒ. വി. വിജയന്, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദന്, സേതു തുടങ്ങിയ നാലാം തലമുറക്കാര്‍ പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. രണ്ടാംഘട്ട ആധുനികതയുടെ വക്താക്കളായ കഥാകൃത്തുക്കള്‍ വൈയക്തികതയുടെ അതിപ്രസരം, സാമൂഹികലക്ഷ്യരാഹിത്യം, ദുര്‍ഗ്രഹത, അസ്തിത്വവിചാരംമുതലായ ചിന്താഗതികളിലുള്ള ആശയപരമായ വൈദേശികാടിമത്തം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടേറെ ആക്ഷേപങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
ആധുനികാനന്തര തലമുറയില്‍ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കെടിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാര്‍ത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന കൂര്‍ത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പില്‍ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാര്‍ന്ന് ആസ്വാദകന് പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകള്‍ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയില്‍ശ്രദ്ധേയരായ കഥാകൃത്തുക്കളാണ് സന്തോഷ് എച്ചിക്കാനം, പി. കെ. പാറക്കടവ്, സിതാര, പ്രിയ ഏ. എസ്.എന്നിവരാണ്